വാതിലുകള്‍ ഇല്ലാ ഗ്രാമം (Doorless Village)
നമ്മുടെ വീടിന്റെ വാതില്‍ കുറച്ചു ദിവസങ്ങള്‍ തുറന്നു ഇടുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ ,ഒരു ശരാശരി മലയാളി സ്വപനത്തില്‍ പോലും ചിന്തിക്കാത്ത കാര്യം അല്ലേ…
കഴിഞ്ഞ 600 വര്‍ഷങ്ങളോളം ആയി വീടിനു൦ , സ്ഥാപങ്ങള്‍ക്കും വാതില്‍ കൊട്ടി അടക്കാത്ത ഒരു ഗ്രാമം ഉണ്ട് നമ്മുടെ രാജ്യത്ത്.
ഇതാണ് ആ ഗ്രാമം ‘
‘വാതിലുകൾ ഇല്ലാത്ത ഗ്രാമം’.( ‘Door less village’ )
ലോകത്ത് മറ്റേത് പ്രദേശത്തിനും അവകാശപ്പെടാൻ സാധിക്കാത്ത വിശേഷണത്തിന്റെ ചരിത്ര വിസ്മയം നൂറ്റാണ്ടുകളായി നിലനിർത്തുന്ന ഗ്രാമം.
മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങളും, തനതായ ജീവിത രീതികളും തേടിയുള്ള യാത്രയിൽ ആണ് ഇവിടെ എത്തി ചേർന്നത്.അഹമദ്നഗറില്‍ നിന്ന് ബസിൽ ശിഘ്നാപൂരിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ കരുതി ഏറിയാൽ അഞ്ചോ പത്തോ വീടുകൾ പാരമ്പര്യത്തിന്റെയും, വിശ്വാസ്സത്തിന്റെയും പേരിൽ ഇന്നും ആചാരമായി വാതിലുകൾ ഇല്ലാതെ കാണുമായിരിക്കും ,അല്ലാതെ ഇന്നത്തെ കാലത്ത് ഒരു ജനതയും ഇത്തരം അബദ്ധജഡിലമായ തീരുമാനം കൈകൊള്ളില്ലല്ലോ. ആ ചിന്തകളുടെ മേൽ കനത്ത ചാട്ടൂളി പ്രഹരമേറ്റ് ആ സത്യം മനസ്സിലാക്കി. ഏകദേശം 4000 ത്തോളം വീടുകൾ ഉള്ള ഈ പ്രദേശത്ത് 95% വീടുകൾക്കും വാതിലുകൾ ഇല്ല.
ഈ ഗ്രാമത്തിന്റെ ആത്മാവായ, ക്ഷേത്രത്തിലെ , മൂർത്തി ശനിദേവൻ എല്ലാം സംരക്ഷിക്കുമെന്നാണ് വിശ്വാസ്സം, ഒപ്പം മറ്റുള്ളവരുടെ സ്വത്ത് അപഹരിച്ചാൽ ദേവൻ ശിക്ഷിക്കുമെന്ന ഭീതിയും. തികച്ചും ന്യൂ ജനറേഷൻ ആഡംബര വീടുകൾക്കു പോലും വാതിലുകൾ ഇല്ല.പുതിയ തലമുറയിലെ ആളുകളും ഒരു ആചാരമെന്നപോലെ ഈ വിശ്വാസം ഇന്നും തുടരുന്നു.
വളരെ ചെറിയ ഗ്രാമം ആണ് ശിഘ്നാപൂര്‍ ,ഇടുങ്ങിയ വഴിത്താരകളും വടക്കേ ഇന്ത്യയിലെ തെരുവോരങ്ങളുടെ വൃത്തികേടുകളും എല്ലാം നിറഞ്ഞ ഒരു പ്രദേശം. ശനിക്ഷേത്രം തന്നെ ആണ് ഇവിടുത്തെ മുഖ്യ ജന ആകര്‍ഷണ കേന്ദ്രം. ശനിയാഴ്ച യിലെ ഒരു പ്രത്യേക വഴിപാടിനായി നിരവധി ചെറുപ്പക്കാര്‍ ഇവിടെ എത്തുന്നു. മികച്ച ജീവിത പങ്കാളിയെ ലഭിക്കാന്‍ ആണ് ഈ വഴിപാട് , ഒരു താലത്തില്‍ ഏതാനും സാമഗ്രഹികള്‍ നിറച്ചു ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നു. നിരവധി സുന്ദരികള്‍ താലങ്ങള്‍ കൈകളില്‍ ഏന്തി വരി വരി ആയി ക്ഷേത്രത്തിലേക്ക് പോകുന്ന കാഴ്ച ശനിയാഴ്ച ആയതിനാല്‍ എനിക്ക് കാണാന്‍ സാധിച്ചു.

സ്വായംഭൂ ആണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ട്ട.മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ തീര്‍ഥാടകര്‍ എത്തിച്ചേരുന്നു , ഗ്രാമവാസികളില്‍ കുറെ അധികം പേര്‍ക്ക് ഇത് വഴി വരുമാനവും ലഭിക്കുന്നു.
100 രൂപക്ക് ഗ്രാമം മുഴുവന്‍ കാണിച്ചു തരാമെന്ന് പറഞ്ഞ റിക്ഷകാരന്റെ ഒപ്പം ഒന്ന് ചുറ്റി കറങ്ങി , വീടുകള്‍ക്കോ കടകള്‍ക്കോ വാതില്‍ ഒരിടത്തും കാണാന്‍ സാധിച്ചില്ല. നിരവധി ചരിത്ര – പുരാണ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് ഈ ഗ്രാമ൦ ഗ്രാമവാസികളുടെ ജീവിതം ക്ഷേത്രവും ആയി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു.
ഒരു പോസ്റ്റ് ഓഫീസ് , സ്കൂള്‍ , ഒരു ബാങ്ക് ഇത്രയും ആഡ൦ബരങ്ങള് ആണ് ശനിശിഘ്നാപൂരില് സ്ഥിതി ചെയ്യുന്നത്. ഏറ്റവും രസകരമായ വസ്തുത ഈ സ്ഥാപനങ്ങള്‍ക്കൊന്നും ജനാലകളോ , വാതിലുകളോ ഇല്ലാ എന്നുള്ളതാണ്. യുണൈറ്റഡ് കോമേര്‍ഷ്യല്‍ ബാങ്കിന്റെ ശാഖയാണ് ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും മികച്ച സുരക്ഷാ സംവിധാനം ഉള്ളപ്പോള്‍ ഈ ഗ്രാമത്തിലെ ബാങ്കിനു വാതിലുകള്‍ പോലും വേണ്ട എന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം ആചാരം മാത്രമല്ല , ഈ ഗ്രാമത്തിലെ സീറോ ക്രൈം റേറ്റ് കൂടി ആണ്. ചരിത്രത്തില്‍ ആകെ മൂന്നു തവണ മാത്രമാണ് ശിഘ്നാപൂരില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപെട്ടത്ത്. ഈ മോഷണ കേസുകളിലെ പ്രതികളെ നിയമത്തിനു
മുന്പില് എത്തിക്കാനും ഇത് വരെ സാധിച്ചിട്ടില്ല , ഒരു മോഷണ കേസ്സിലെ സംശയിക്കപെട്ട ആളെ പിന്നീട് ആരും കണ്ടിട്ടും ഇല്ലാ ഏന്നാണ് ഗ്രാമവാസികളില്‍ നിന്നും ലഭിച്ച വിവര൦. വിശ്വസിക്കണോ – വേണ്ടയോ എന്നറിയാത്ത ഏതൊ ഒരു മിത്ത് ഈ അന്തരീക്ഷത്തില്‍ തങ്ങി നില്ക്കുന്നതായി ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍

അനുഭവപെടും.
രുചികരമായ ഭക്ഷണം ആണ് ഹോട്ടലില്‍ നിന്നും കഴിക്കാന്‍ സാധിച്ചത് താരതമ്യേനെ വിലയും കുറവ് തന്നെ , ഭക്ഷണത്തിന്റെ പണം കൊടുക്കുന്നതിനിടയില്‍ പണ പെട്ടിയിലേക്ക് എത്തിനോക്കിയ എന്നോടായി ഹോട്ടലിന്റെ ഉടമ ചിരിച്ചു കൊണ്ട് പറഞ്ഞു..
” ഇല്ല പണപെട്ടിയും ഞങ്ങള്‍ അടച്ചു സൂക്ഷിക്കാറില്ല അങ്ങനെ ചെയ്യേണ്ട ആവശ്യവും ഇത് വരെ ഉണ്ടായിട്ടില്ല”.
സഹൃദയരാണ് ഇവിടുത്തെ ആളുകള്‍ , ശാന്ത ശീലരും മുഖത്ത് എപ്പോഴും ചിരി നിലനിര്‍ത്തുന്നവരും ആയ ഗ്രാമ വാസികളെ ആണ് ഏറിയ പങ്കും കാണാന്‍ സാധിച്ചത്.സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവും ആയി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ന് ശനിശ്ഘ്നാപൂരിനെ മാധ്യമങ്ങളില്‍ അടുത്ത കാലത്തായി എത്തിച്ചിട്ടുണ്ട്.
മലയാളികൾ ഏറെ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രമായ ഷിർദിയിൽ നിന്ന് 65 Km ആണ് ശനിശിഘ്നാപൂരിലേക്കുള്ള ദൂരം.
കാല്പനികതകൾ നിറഞ്ഞ മറാത്ത ഗ്രാമത്തിന്റെ ഭംഗിയുള്ള പാടശേഖരങ്ങളും, കരിമ്പ് തോട്ടങ്ങളും, പരമ്പരാഗത വസ്ത്രമണിഞ്ഞ സുന്ദരികളും, രുചികരമായ ഭക്ഷണവും, അദ്ഭുതങ്ങളായ നിരവധി കഥകളും നിറഞ്ഞ ഒരു സുന്ദരഭൂമി.
സായം സന്ധ്യയിൽ കുങ്കുമ വർണ്ണത്തിൽ കുളിച്ച് നിൽക്കുന്ന ആ ഗ്രാമത്തിന്റെ അതിർത്തി പിന്നിടുമ്പോൾ ഏതൊ മായാലോകത്ത് നിന്ന് പുറത്തേക്ക് വരുന്നപോലെ തോന്നി ഒപ്പം ഒരു ചരിത്ര വിസ്മയത്തെ നേരിട്ടറിയാൻ സാധിച്ച നിർവൃതിയും.

Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.