ട്രെക്കിംങ്ങുകള്‍ ശരീരത്തിനും , മനസ്സിനും ഉന്മേഷവും പ്രസ്സരിപ്പും നല്‍കുന്നു. ഇതോടൊപ്പം പേരറിയുന്നതും അറിയാത്തതുമായ ധാരാളം ഔഷധ സസ്യങ്ങള്‍ നിറഞ്ഞ കാട്ടിലെ ജീവവായു ശ്വസിച്ചു കൂടി ആണ് ട്രെക്കിംഗ് എങ്കിലോ ,തീര്‍ച്ചയായും ആ യാത്ര മാനസികവും ശാരീരികവുമായ ഉന്മേഷം മാത്രമല്ല നമ്മുടെ ആയുസ്സും കൂടി വര്‍ധിപ്പിക്കും . അത്തരത്തില്‍ ഒന്നാണ് അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് . ലോകത്തില്‍ മറ്റൊരിടത്തും കിട്ടാന്‍ സാധ്യത ഇല്ലാത്ത അപൂര്‍വമായ ഒരു ട്രെക്കിംഗ്അനുഭവം.
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നായ അഗസ്ത്യാര്‍കൂടം -1868 മീറ്റര്‍ (First one is Anamudi 2695 Meter) തമിഴ്നാട്ടിലും കേരളത്തിലുമായി വ്യാപിച്ചുകിടക്കുന്ന Agasthyamala Biosphere Reserve ഭാഗമാണ്. ലോകത്തില്‍ മറ്റൊരിടത്തും കാണാത്ത ധാരാളം ഔഷധ സസ്യങ്ങളുടെ കലവറ ആണ് ഈ വനമേഖല. യുനെസ്കോയുടെ പട്ടികയില്‍ ഈ വനമേഖല 2001 ലേ സ്ഥാനം പിടിച്ചിട്ടുണ്ട്. ട്രെക്കിംഗ് ഇഷ്ടപെടുന്നവര്‍ക്ക് ,വൈല്‍ഡ് ലൈഫ് ആസ്വദിക്കുന്നവര്‍ക്ക് , കുറച്ചു ദിവസങ്ങള്‍ ജീവിത തിരക്കുകളില്‍ നിന്നു മാറി പ്രകൃതിയോട് അലിഞ്ഞു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പശ്ചിമഘട്ടത്തിലെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് മറക്കാനാവാത്ത അനുഭവം ആയിരിക്കും.
അഗസ്ത്യാര്‍കൂടം കൊടുമുടി കയറാന്‍ എത്തുന്ന ആളുകള്‍ പ്രധാനമായും മൂന്നു വിഭാഗക്കാരാണ് . ഭക്തിയുടെ നിറവില്‍ എത്തുന്നവര്‍ ,ട്രെക്കിംഗ് – വന യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍, വൈല്‍ഡ് ലൈഫ് ഫോടോഗ്രഫേര്‍സ് – പക്ഷിനിരീഷകര്‍ എന്നിവര്‍. അഗസ്ത്യാര്‍കൂടം അല്ലെങ്കില്‍ അഗസ്ത്യമല എന്ന് കൊടുമുടിക്ക് ഈ പേരു വരാന്‍ കാരണം മുനിവര്യനായ അഗസ്ത്യന്‍ കാലങ്ങളോളം ഇവിടെ തപസ്സ് ഇരുന്നത് കൊണ്ടാണ്.അതു കൊണ്ടു തന്നെ ധാരാളം ഭക്തരും ഈ മല കയറുന്നു .കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരാണ് ഇവിടെ വരുന്നത് .തമിള്‍ സിദ്ധവെദ്യത്തിന്റെയും സാഹിത്യത്തിന്റെയും ആചാര്യനാണ് അഗസ്ത്യമുനി .അഗസ്ത്യാര്‍കൂടം എന്ന കൊടുമുടിയുടെ മുകളില്‍ അഗസ്ത്യമുനിയുടെ ഒരു വിഗ്രഹം ഉണ്ട് . .അഗസ്ത്യമുനി എന്തുകൊണ്ട് ഇവിടം തപസനുഷ്ടിക്കാന്‍ തിരഞ്ഞെടുത്തു എന്നത് ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും യാതൊരു സംശയവും കൂടാതെ പറയാന്‍ പറ്റും ,ഔഷധസസ്യങ്ങളുടെ കലവറയായ ഇവിടെയല്ലാതെ എവിടെയാണ് ഒരു ആയുര്‍വേദ ആചാര്യന്‍ തപസനുഷ്ട്ടിക്കുക.
വളരെ രസകരമായ ഒരു കഥ കൂടി പ്രചരിക്കുന്നുണ്ട് അദ്ദേഹം ഇവിടെ വന്നു ചേരാൻ. ശിവ – പാർവതി വിവാഹത്തിനായി ദേവന്മാരും അസുരന്മാരും,ഗന്ധർവന്മാരും, കിന്നരന്മാരും എല്ലാം ഹിമാലയത്തിൽ എത്തിയപ്പോൾ ഭൂമിയുടെ സന്തുലിതാവസ്ഥ തെറ്റിയെന്നും തുടർന്ന് പരമശിവൻ അഗസ്ത്യമുനിയെ ഈ കൊടുമുടിയിലേക്ക് അയച്ചു സാധാരണ നിലയിലേക്ക് ഭൂമിയെ മാറ്റി എന്നുമാണ് കഥ.
Kerala Forest Department – ന്‍റെ കർശന നീയന്ത്രണത്തിലുള്ള നിരോധിത വനപ്രദേശമായ അഗസ്ത്യാർകൂടത്തിലേക്ക് ഫോറെസ്റ്റിന്റെ അനുമതിയോടുകൂടി മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. രണ്ടു തരത്തിലുള്ള അവസരങ്ങളിലാണ് പബ്ലിക്കിന് ഈ ട്രെക്കിങ്ങ് അനുവധിക്കുന്നത്.
സീസൺ ടൈമിൽ Forest Department – ന്‍റെ ഓൺലൈൻ രജിസ്ട്രഷന്‍ വഴി.
എല്ലാ വര്‍ഷവും ശബരിമല മകരവിളക്ക് ദിവസം മുതൽ ശിവരാത്രി ദിവസം വരെ ആണ് പാത തുറന്നു കൊടുക്കുന്നത്.( January – February ) സാധാരണഗതിയിൽ 60 ദിവസത്തോളം ഈ രീതിയില്‍ ട്രെക്കിംഗ് അനുവധിക്കപെടും. ഈ രീതിയിൽ എൻട്രി പാസ് കിട്ടുന്നതിന് Forest Department അറിയിക്കുന്ന ദിവസം Kerala Forest Department website – ല്‍ നിന്നോ Kerala e service website ൽ നിന്നോ ഓൺലൈൻ ആയി പാസ് എടുക്കാം, ഒരാൾക്ക് 1000 രൂപ ആണ് 2019 ലെ നിരക്ക്. ( In 2018 – 750 INR ) ഒരു ദിവസം നൂറുപേർ എന്ന രീതിയിലാണ് ട്രെക്കിങ്ങിനുള്ള അനുമതി . 4000 മുതൽ 6000 വരെ ആളുകൾക്ക് മാത്രമേ ഈ രീതിയില്‍ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ അതുകൊണ്ട് തന്നെ സ്വാഭാവികമായും എൻട്രി പാസ് ലഭ്യമാകാന്‍ ബുദ്ധിമുട്ടായിരിക്കും പ്രത്യേകിച്ച് ഡിപ്പാർട്മെൻറ് സെർവർ അത്ര മികച്ചതല്ലാത്തതു കൊണ്ടും.
* പേര് ,വയസ്സ് , ഫോൺ നമ്പർ , ഐഡി പ്രൂഫ് നമ്പർ ,ആധാർ നമ്പർ മുതലായവ നേരത്തെ തന്നെ എന്റർ ചെയ്തു
വയ്ക്കുക .
* Signup നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ ചെയ്തു വയ്ക്കുക.
* മികച്ച ഇന്റർനെറ്റ് ഉപയോഗിക്കുക.
* കഴിവതും ടീം ആയി enetr ചെയ്യാതെ ഓരോരുത്തരും ഡയറക്റ്റ് ആയി ചെയ്യുക .
പബ്ലിക്കിന് ട്രെക്കിങ്ങ് പാത തുറന്നു കൊടുക്കുന്ന സമയത്തും മൺസൂൺ സമയത്തും ഒഴികെ 10 പേരടങ്ങുന്ന ഗ്രൂപ്പ് ആയി ബുക്ക് ചെയ്യാം. ഒരാൾക്ക് 2000 രൂപ നിരക്കിൽ ഓൺലൈൻ പേ ചെയ്താൽ എൻട്രി പാസ് ലഭ്യമാകും.ഒരു ഗ്രൂപ്പിന് മൂന്ന് ഗൈഡ് മാര് ട്രെക്കിങ്ങിന് ഉടനീളം ഉണ്ടായിരിക്കും . ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ആർക്കെങ്കിലും അന്നേ ദിവസം പോകാൻ പറ്റത്തില്ല എങ്കിൽ അയാൾക്ക് പകരം ഒരാള്‍ക്ക് ട്രെക്കിങ്ങിൽ പങ്കെടുക്കാം .അതിനായി ബുക്ക് ചെയ്ത ആളുടെ അഫിഡവിറ്റ് (പങ്കെടുക്കുന്നതല്ല എന്ന് കാണിച്ചു കൊണ്ടുള്ള ലെറ്റർ ),ഐ ഡി പ്രൂഫ് കോപ്പി , എൻട്രി പാസ് കോപ്പി ,പകരം പങ്കെടുക്കുന്ന ആളുടെ ഐ ഡി പ്രൂഫ് കോപ്പി ,എൻട്രി ഫീസ് ആയ 1000 രൂപ (ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടില്ല ) മുതലായവ വട്ടിയൂർകാവിലുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നേരിട്ടോ ആരെങ്കിലും മുഖാന്തിരമോ എത്തിച്ചാൽ എൻട്രി പാസ് മാറ്റി തരും (ഇത് ഓൺലൈനായി ചെയ്യാൻ പറ്റില്ല) .ഈ രീതികളില്‍ കൂടി അല്ലാതെ അഗസ്ത്യാർകൂടം ട്രെക്കിങ്ങ് സാധാരണ നിലയില്‍ സാധ്യമാവില്ല.
പരമാവതി ബാഗിൽ ഭാരം കുറക്കാൻ ശ്രെദ്ദിക്കുക .അത്യാവശ്യമായവ മാത്രം കരുതുക .വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സിനെ സീസൺ ടൈമിൽ നിരാശാ മാത്രമേ ഉണ്ടാവൂ കാരണം ഒരു മൃഗത്തിന്റെ ഫോട്ടോ പോലും ചിലപ്പോൾ എടുക്കാൻ പറ്റില്ല .അതുകൊണ്ട് ടെലി ലെൻസ് ,ബൈനോക്കുലർ മുതലായവ ഒഴിവാക്കാം .കാട്ടുവഴികളിൽ ഒരുപാടു അരുവികൾ ഉള്ളതിനാൽ ഒരു കുപ്പി കരുതിയാൽ മതിയാവും ഇടക്കിടെ വെള്ളം നിറക്കാം .അതാവശ്യമായവ മാത്രം ചെക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുക .
* ക്യാപ്
* ഭക്ഷണപദാർത്ഥങ്ങൾ (പഴങ്ങൾ ,ഗ്ളൂക്കോസ് , ഡ്രൈഫ്രൂട്ട് )
* 2 / 3 ഡ്രസ്സ്
* ബാത്തിങ് ടവൽ
* ഭാരം കുറഞ്ഞ ഒരു ലിറ്റർ കൊള്ളുന്ന ബോട്ടിൽ
* ബ്ലാന്കെറ് ,ബെഡ് ഷീറ്റ് അല്ലെങ്കിൽ സ്ലീപ്പിങ് ബാഗ്
* ഐ ഡി പ്രൂഫും എൻട്രി പാസും
* ട്രെക്കിങ്ങ് ഷൂസ്
* ഒരു ജോഡി സ്ലിപ്പേഴ്‌സ്
* കട്ടികുറഞ്ഞ ബാഗ്
* എമർജൻസി മെഡിസിൻ കിറ്റ്
* മഴക്കോട്ട് ( depends of climate )
*ക്യാമെറ (if you need with extra battery )
* ഏറ്റവും കുറഞ്ഞത് 1000 രൂപ
ഇത്രയും കരുതുക .ഒരു കാരണവശാലും പെർഫ്യൂമോ മറ്റു കോസ്മെറ്റിക് ഐറ്റംസും കാട്ടിൽ ഉപയോഗിക്കാതിരിക്കുക .
അഗസ്ത്യർകൂടം ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പ് എന്നത് ബോണക്കാട് എന്ന ഒരു ചെറിയ എസ്റ്റേറ്റ് ആണ് . തിരുവനന്തപുരം സിറ്റിയിൽ നിന്ന് ഏകദേശം 50 k m ദൂരമുണ്ട് ബോണക്കാടിന് . ബോണക്കാട് ഉള്ള ഫോറെസ്റ് ക്യാമ്പിൽ ട്രെക്കിങ്ങ് ദിവസം രാവിലെ 8 മണിക്ക് എത്തിച്ചേരണം . 11 മണിക്ക് ശേഷം ബോണക്കാട് നിന്ന് ട്രെക്കിങ്ങ് അനുവദിക്കുന്നതല്ല. പ്രൈവറ്റ് വാഹനത്തിലോ ksrtc ബസിലോ ബോണക്കാട് എത്താം .
ഓപ്ഷൻ ഒന്ന് : പ്രൈവറ്റ് വാഹനം.
തിരുവനതപുരം സിറ്റിയിൽ നിന്ന് പൊന്മുടി റോഡ് വഴി നെടുമങ്ങാട് കൂടി വിതുര വഴി ആണ് ബോണക്കാട് എത്തിച്ചേരാൻ. ഏകദേശം രണ്ടു മണിക്കൂർ സമയം വേണ്ടിവരും .വാഹനം ബോണക്കാട് ഫോറെസ്റ് ഓഫീസിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്കിംഗ് ഫീ അടച്ചാൽ സുരക്ഷിതമായി പാർക് ചെയ്യാം . ചെറു കാറുകൾക്ക് കുറച്ചു ബുദ്ധിമുട്ടാണ് ഇവിടെ എത്തിച്ചേരാൻ . ബൈക്കിന് സുഖമായി എത്തിച്ചേരാം. ( Beacause of the bad condition of the road )
.
ഓപ്ഷൻ രണ്ട് : പബ്ലിക് ട്രാൻസ്‌പോർട്.
ബസിൽ വരുന്നവരെ സംബന്ധിച്ചിടത്തോളം ട്രെക്കിങ്ങ് ദിവസം രാവിലെ 8 മണിക്ക് തന്നെ റിപ്പോർട്ട് ചെയ്യണമെങ്കിൽ രാവിലെ അഞ്ചുമണിക്ക് തന്നെ തമ്പാനൂർ ബസ് സ്റ്റാൻഡിൽ എത്തണം .ഒരൊറ്റ ബസ് മാത്രമേ ഉള്ളു അത് KSRTC ആണ് .തിരിച്ചു ബോണക്കാട്ടു നിന്ന് തിരുവന്തപുരത്തേക്കു പോകാനായി ഉച്ച കഴിഞ്ഞു 2 മണിക്ക്മേ ബസ് ഉള്ളു (ട്രെക്കിങ്ങിനു ശേഷം ). ബോണക്കാട് മെയിൻ റോഡിൽ നിന്നും ബസ് യാത്രികർ ഏകദേശം 2 k m ഫോറെസ്റ് ഓഫീസിലേക്ക് നടന്നു തന്നെ പോകണം .
മുൻ വർഷത്തിൽ നിന്ന് 2019 ൽ ആഗസ്ത്യാർകൂടം ട്രെക്കിങ്ങിനുണ്ടായ പ്രധാന മാറ്റം എന്നത് നാളിതു വരെ പുരുഷന്മാർക്ക് മാത്രമായിരുന്നു ഈ ട്രെക്കിങ്ങ് അനുവധനീയം , ഈ വര്‍ഷം സ്ത്രീകൾക്ക് കൂടി അനുവധിക്കപെട്ടു എന്നതാണ് .ഈ വര്‍ഷം ആദ്യമായി ഒരു സ്ത്രീ അഗസ്ത്യാർകൂടത്തിന്റെ മുകളിൽ എത്തിച്ചേരുകയും തുടർന്ന് ധാരാളം പ്രകൃതി സ്നേഹികളും സാഹസികരുമായ സ്ത്രീകൾ അഗസ്ത്യർ മലയിലേക്ക് എത്തി കൊണ്ടേ ഇരിക്കുന്നു. മറ്റൊരു പ്രധാന മാറ്റം എന്നത് നാളിതുവരെ കൊടുമുടിക്ക് മുകളിൽ ഉള്ള അഗസ്ത്യമുനിയുടെ വിഗ്രഹത്തിൽ പൂജാസാധനങ്ങളുമായി പോയി ഭക്തർക്ക് സ്വയം പൂജിക്കാനുള്ള അവസരം ഉണ്ടായിരുന്നു .പക്ഷേ 2019 മുതൽ അത് നിർത്തലാക്കുകയും വിഗ്രഹത്തിന്റെ ചുറ്റും ബാരിക്കേഡ് തീർത്തു കാവലിന് ആളെ വെക്കുകയും പൂജ ചെയ്യുവാനുള്ള അവസരം നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.
* ട്രെക്കിങ് ഫീ 750 ഇൽ നിന്നും 1000 ആയി .
* പ്ലാസ്റ്റിക് കാട്ടിൽ ഉപേക്ഷിക്കുന്നത് ശിക്ഷാര്ഹമാക്കി .
* കുറച്ചു കൂടി മികച്ച താമസ സൗകര്യം ക്യാമ്പിൽ ഒരുക്കിയിരിക്കുന്നു .
* ബാഗേജ് പരിശോധന കുറച്ചു കൂടി സ്ട്രിക്ട് ആക്കി .
* പൂജാദ്രവ്യങ്ങൾ അനുവദനീയമല്ലാതാക്കി .
ബോണക്കാട് ഫോറെസ്റ് ഓഫീസിലെ ട്രെക്കിങ് നടപടി ക്രമങ്ങൾ താരതമ്യേന ബുദ്ധിമുട്ടുള്ളതല്ല.
08 : 30 to 09 : 00 ന് നടപടിക്രമങ്ങൾ ആരംഭിക്കും . ഓരോ ഗ്രൂപ്പില്‍ പെട്ട ആളുകളും ഫോറെസ്റ് ബീറ്റ് ഓഫീസർക്ക് എൻട്രി പാസും , ഐ ഡി പ്രൂഫും കാണിച്ചു ട്രെക്കിങ്ങിന് അനുവധി മേടിക്കണം . അതിനു ശേഷം ബാഗ്ഗജ് പരിശോധന .ശേഷം ട്രെക്കിങ് ആരംഭിക്കാം .ക്യാമെറ ഫീ, ,പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് പോകുന്നതിനുള്ള ഫീ മുതലായവ ഈ സമയം അടച്ചു റെസിപ്റ് വാങ്ങാം .
അഗസ്തിയാർകൂടം ട്രെക്കിനിൽ യാതൊരുവിധത്തിലുമുള്ള പ്ലാസ്റ്റിക് സാധനങ്ങൾ ബാഗിൽ അനുവദനീയമല്ല .സോപ്പ്,ടൂത്തപേസ്റ്റ് മുതലായവക്ക് പുറമെയുള്ള കവർ പോലും അനുവദിക്കില്ല .ബാഗ് ചെക്ക് ചെയ്യുന്ന സമയത്ത് ഇതുപോലുള്ളവ എടുത്തു മാറ്റും . അതിനാൽ സമയനഷ്ടം ഒഴിവാക്കാൻ നേരത്തെ തന്നെ ഇവയെല്ലാം മാറ്റി പേപ്പറിൽ പൊതിയുക . ഗ്ളൂക്കോസ് ,dry frouits snacks മുതലായവയുടെ കവറും അനുവധിക്കില്ല .
അത്യവശ്യം കയ്യിൽ കരുതുന്ന പ്ലാസ്റ്റിക് സാധനം ആയ വാട്ടർ ബോട്ടിൽ ,മെഡിസിൻ കിറ്റ് മുതലായവ അവയുടെ എണ്ണം അനുസരിച്ചുള്ള ഫീസ് ഓഫീസിൽ അടച്ചു recipet വാങ്ങി കൊണ്ട് പോകാം .ട്രെക്കിങ്ങിനു ശേഷം ഇവ തിരിച്ചു കൊണ്ടുവന്നു എന്നത് ഓഫീസറെ ബോധ്യപ്പെടുത്തിയാൽ റെസിപ്റ് കാണിച്ചു തുക തിരിച്ചു കൈപറ്റാ൦.
ഫോറെസ്റ് ഓഫീസിന്റെ സമീപത്തുള്ള ക്യാന്റീനിൽ നിന്നും പ്രെഭാത ഭക്ഷണം കഴിക്കാം .അതിനു ശേഷം ഉച്ചഭക്ഷണം പാർസൽ വാങ്ങിക്കുക .
അനുമതി ലഭിച്ചാൽ എത്രയും പെട്ടെന്ന് ട്രെക്കിങ് ആരംഭിക്കുക .കാരണം 15 k m കാട്ടിലൂടെ നടക്കണം അതിരുമല ക്യാമ്പിൽ എത്തിച്ചേരാൻ. കാട്ടിലെ സൂര്യപ്രകാശം പോകുന്നതിനു മുൻപായി ക്യാമ്പിൽ എത്തിച്ചേരാൻ ശ്രമിക്കണം .നേരത്തെ എത്തിചേർന്നാൽ അനുയോജ്യമായ സ്ഥലം രാത്രീ തങ്ങാനും സംഘടിപ്പിക്കാൻ സാധിക്കും.
യാതൊരാപകടവും ഏൽക്കാതിരിക്കാൻ കഴിവതും സ്വയം ശ്രദ്ധിക്കുക , കാരണം നമുക്ക് പരിക്ക് പറ്റിയാൽ ഒരുപാട് പേരെ ആ ബുദ്ധിമുട്ട് ബാധിക്കും എന്നു ബോധ്യം ഉണ്ടാവണം .
ഫോറെസ്റ് ഓഫീസർമാരുടെയും ഗൈഡുമാരുടെയും നിർദേശങ്ങൾ കർശനമായി പാലിക്കുക
വനത്തിൽ മിതമായ ശബ്‌ദത്തിൽ സംസാരിക്കുക .
ഒരു കാരണവശാലും ട്രെക്കിങ്ങ് പാത വിട്ടു ഉൾക്കാട്ടിലേക്കു പോകാതിരിക്കുക .കാരണം ആന , കാട്ടുപോത്ത് ,കരടി മുതലായവയുടെ ആക്രമണത്തിനു സാധ്യത ഉണ്ട് .
ശാരീരികമായി നൂറു ശതമാനം ഫിറ്റായവർ മാത്രം ഈ ട്രെക്കിങ്ങിൽ പങ്കെടുക്കുക .
സഹയാത്രികരോട് നല്ല രീതിയിൽ പെരുമാറുക,പ്രേത്യകിച്ചു സ്ത്രീകളോട് .
ഗൈഡുകൾ , കാന്റീൻ തൊഴിലാളികൾ എന്നിവരോട് സൗഹൃദമനോഭാവം കാണിച്ചാൽ തിരിച്ചും അവർ നമ്മോടും ആ രീതികൾ കാണിക്കും .
നാം വനത്തിൽ ആണെന്നും പരിമിതമായ സൗകര്യങ്ങളെ ഇവിടുള്ളൂ എന്നതും മനസിലാക്കുക .
വനത്തിൽ നിന്നും ഒന്നും എടുക്കാതിരിക്കാൻ ശ്രെദ്ധിക്കുക ,
ഓർക്കുക വനത്തിൽ നിന്നും നമ്മൾ അനുഭവങ്ങൾ മാത്രം എടുക്കുക, നമ്മുടെ പാദമുദ്രകൾ മാത്രം ഉപേക്ഷിക്കുക.
അഗസ്ത്യാർ കൂടം ട്രെക്കിങ്ങിന്റെ അവിസ്മരണീയമായ അനുഭവങ്ങളും വിശേഷങ്ങളും അടുത്ത ബ്ലോഗിലൂടെ പങ്കു വെയ്ക്കാം .എല്ലാവര്ക്കും മികച്ച ഒരു ട്രെക്കിങ്ങ് അനുഭവം ആശംസിക്കുന്നു .
Hi, my website uses cookies to boost your experience.
Why?