History & Culture (M)

ഹൈദരാബാദിലെ ഒരു തെരുവോര സായാഹ്നം

Share

പരന്ന പ്രകൃതി ദൃശ്യങ്ങളും, മലകളും, മഞ്ഞും, നീണ്ട് നിവർന്ന് കിടക്കുന്ന പാതകളും മാത്രമല്ലല്ലോ ഒരു യാത്രികനെ ആകർഷിക്കുന്നത് അത്തരം യാത്രകളിൽ മാത്രം ഒതുങ്ങാനും ഒരു സഞ്ചാരിക്ക് സാധിക്കില്ല. ഒരു അപരിചിത പ്രദേശത്തെ ജനജീവിതം, സംസ്കാരം, ഭാഷ, ഭക്ഷണം തുടങ്ങിയ എല്ലാ വൈവിദ്ധ്യങ്ങളും നമ്മൾ സഞ്ചാരികളെ ആകർഷിക്കും.ഇത്തരത്തിലുള്ള അപഗ്രഥനങ്ങൾക്ക് എപ്പോഴും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതാണ് ഉത്തമം. സെക്കന്തരബാദിലെ ഒരു ലോഡ്ജ് മുറിയിൽ നിന്ന് സായം സന്ധ്യയിൽ ക്യാമറയും തൂക്കി ചാർമിനാറിന്റെ പരിസരത്തേക്ക് ബസ് കയറിയതും ആ വൈവിദ്ധ്യങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ആണ്. പകലിന്റെ മരണമണി മുഴുങ്ങുന്ന വൈകുന്നേരങ്ങൾ ജന ജീവിതം കാണാൻ താൽപ്പര്യപെടുന്ന സഞ്ചാരികൾക്ക് നിറ കാഴ്ചയുടെ വിരുന്ന് ഒരുക്കും.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ആളുകൾ, കച്ചവട ലാഭം തലേ ദിവസത്തെ ഒപ്പമെത്തിക്കാൻ പാട് പെടുന്ന വ്യാപാരികൾ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് തങ്ങളുടെ ഇരകളെ റാഞ്ചി എടുക്കാൻ കറങ്ങി നടക്കുന്ന റിക്ഷക്കാർ, ടൂറിസ്റ്റുകൾ, മാലയും വളയും ,മുത്തുകളും കൈകളിൽ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്ന ആൺകുട്ടികളും ,പെൺകുട്ടികളും ഇവരുടെയൊക്കെ ഇടയിലൂടെ എല്ലാം കണ്ട് മൗനമായി സഞ്ചരിക്കുന്ന ചില യാത്രികപാരീസിന് ഈഫൽ ടവർ പോലെ ആഗ്രയ്ക്ക് താജ് മഹൽ പോലെ ആണ് ഹൈദരാബാദിന് ചാർമിനാർ, ഈ നഗരത്തിന്റെ മുഖമുദ്രയാണീ 48 മീറ്റർ ഉയരമുള്ള ചരിത്ര സ്മാരകം.1591 നിർമ്മിക്കപ്പെട്ട ഈ പൈതൃക സമ്പത്തിന്റെ തൊട്ടടുത്ത് ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം ആരാധനാലയങ്ങളിൽ ഒന്നായ മെക്ക മസ്ജിഡ്.പേൾ സിറ്റിയുടെ നാമത്തെ അനാവരണം ചെയ്ത് ആ നാമം ഊട്ടി ഉറപ്പിക്കാൻ നിറയെ മുത്തുകളും, ആഭരണ ശേഖരങ്ങളും മറ്റും പള്ളയിൽ നിറച്ച ലാഡ ബസാർ ചാർമിനാറിനെ ചുറ്റി വളഞ്ഞ് പരിക്രമം ചെയ്ത് കൊണ്ടിരിക്കുന്നു.

ജനപ്രളയം ആണ് ചാർമിനാറിനു ചുറ്റും.ഹൈദരാബാദിന്റെ ഏത് മൂലയിൽ നിന്നും ചാർമിനാറിലേക്ക് ബസ് ലഭിക്കും. സെക്കന്തരാബാദിൽ നിന്ന് 8 A ബസും, നമ്പള്ളിയിൽ( Hyderabad Central ) നിന്ന് 87 ബസും ചാർമിനാറിലേക്ക് പോകാൻ ആശ്രയിക്കാം.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് 5 ക. കൊടുത്താൽ ചാർമിനാറിന്റെ മുകളിൽ കയറാം. ഇടുങ്ങിയ നടപ്പാതയിലൂടെ കുത്തനെ കയറിയാൽ തലപ്പത്ത് എത്തി ചേരാം.വൈകുന്നേരങ്ങൾ പൊതുവേ ഇവിടെ ജനനിബിഡമാണ്, പ്രധാന കാരണം ലാഡ ബസാർ തന്നെ.ഹൈദരാബാദിലെ പൗരാണിക മാർക്കറ്റ് ആണിത്, തുകലിന്റെ ഉൽപ്പന്നങ്ങൾ മാത്രമേ ഇവിടെ കുറവള്ളതായി കാണാൻ സാധിച്ചുള്ളു.വിവാഹ കളക്ഷനു പറ്റിയ ആഭരണങ്ങളും, മുത്തുകളും, അത്യാകർഷകമായ ചില നിർമ്മതികളുംമൊക്കെ ഇവിടെ ലഭിക്കും.  ഒരു പക്ഷേ ഇന്ത്യയിലെ മറ്റേത് മാർക്കറ്റിൽ നിന്ന് ലഭിക്കുന്നതിലേക്കാൾ ഏറെ. അസഹ്യമായ തിരക്ക് ചാർമിനാറിന്റെ മുകളിൽ ഏറെ സമയം ചിലവിടാൻ അനുവധിച്ചില്ല, ലഭ്യമായ സമയം കൊണ്ട് ജനനിബിഡമായ തെരുവും, സായം സൂര്യൻ കുങ്കുമ വർണ്ണം ചൊരിയുന്ന മെക്ക മസ്ജിഡിന്റെ ചിത്രവും മൂന്നാം കണ്ണിലൂടെ ഒപ്പിയെടുത്തു.

മണിക്കൂറുകൾ തെരുവിന്റെ പല മൂലകളിലൂടെയും നടന്ന് ഒരു സർബത്ത് കുടിക്കാൻ കയറിയപ്പോൾ രണ്ട് പേരെ പരിചയപ്പെട്ടു.Jorg ഉം Martina യും German യിലെ Dusseldorf സ്വദേശികളാണ്… ഗവ. സർവീസിൽ നിന്ന് വിരമിച്ച ശേഷം ലോക സഞ്ചാരത്തിൽ ആണ്. ആദ്യം സഞ്ചരിക്കാൻ തിരഞ്ഞെടുത്തത് ഏഷ്യ ഭൂഖണ്ഡം ആണ്. ആറ് രാജ്യങ്ങൾ കറങ്ങി ആണ് ഇന്ത്യയിൽ എത്തി ചേർന്നത്.ആ ദമ്പതികളോട് ഒപ്പം ചിലവഴിച്ച ചുരുങ്ങിയ സമയം എന്റെ ഉള്ളിൽ ഉത്തേജനത്തിന്റെ തെളിനീര് നിറയ്ക്കാൻ കാരണഭൂതമായി. നടക്കാൻ സാമാന്യം ഭേദപ്പെട്ട ബുദ്ധിമുട്ട് ഉണ്ട് Jorg ന് Martina യുടെ സഹായത്തോടെ ആണ് നടപ്പ്. ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി എന്ന പ്രയോഗത്തെ അൽപ്പസമയത്തേക്ക് ജർമ്മൻ സ്ത്രീ എന്നാക്കിയാലോന്ന് തോന്നി പോയി , Martina അവരുടെ ഭർത്താവിനെ പരിചരിക്കുന്നത് കണ്ടപ്പോൾ.കേരളത്തിൽ എത്തുമ്പോൾ കോൺടാക്ട് ചെയ്യാനായി ഡീറ്റേൽസ് കൊടുത്ത് അവരോടുള്ള ബഹുമാനം ഒരു ചിത്രത്തിൽ ഒതുക്കി നടന്നകന്നു.

ഓരോ യാത്രയും അളവറ്റ നിധികൾ ഒളിപ്പിച്ച കുഭംങ്ങൾ ആണ്. തന്റെ കണ്ണുകളും, ക്യാമറകണ്ണും ഒപ്പം മനക്കണ്ണും തുറന്ന് സഞ്ചരിക്കുന്ന ഒരു യാത്രികന് ലഭിക്കുന്ന അനുഭവങ്ങളുടെയും, അറിവിന്റെയും പരപ്പ് അളവനാതീതമാണ്. കിലോമീറ്ററുകൾക്ക് അകലെ വ്യത്യസ്ഥ ജനവിഭാഗത്തോടൊപ്പം ഇടപെഴുകി ,മറ്റൊരു ഭൂപ്രകൃതിയോട് ഇണങ്ങി, വിവിധ വൈവിദ്ധ്യങ്ങൾ ആസ്വദിച്ച് നടത്തുന്ന യാത്രകൾ, അതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളോട് കിടപിടിക്കുന്ന മറ്റൊരു സമ്പാദ്യവും ജീവിതത്തിൽ ലഭ്യമല്ല, അത്രയ്ക്ക് മൂല്യങ്ങളും ,മാനവീകതയും ഈ യാത്രകൾ നമുക്ക് നേടിത്തരും.

Akhil Sasidharan

Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.

Disqus Comments Loading...
Published by

Hi, my website uses cookies to boost your experience.

Why?