Hiking (M)

സഹ്യന്റെ വനാന്തരങ്ങളിലൂടെ

Share

മഞ്ഞും നൂൽ മഴയും ഒരുമിച്ച് പെയ്യുന്ന പ്രഭാതത്തിൽ തുഷാര കണങ്ങളും മഴതുള്ളികളും സൂര്യവീചികളും ഗ്രാമീണ ഭംഗിക്ക് ചാരുതയേകുമ്പോൾ ഒരു പ്രഭാത സവാരിക്ക് ഇറങ്ങി. സുന്ദരമായ കാഴ്ചകൾക്ക് പശ്ചാത്തല സംഗീതമൊരുക്കി വിവിധ ഇനം കിളികൾ. കേരളത്തിനകത്തുള്ള ഈ തമിഴ് നാടൻ ഗ്രാമത്തിന്റെ പ്രഭാത ഭംഗി ഏത് പ്രകൃതി സ്നേഹിയുടെയും മനം കവരുന്നതാണ്.ഇത്തരം ദൃശ്യങ്ങളുടെ ഭൂതകാല സ്മരണകൾ തന്നെ അല്ലേ നമ്മൾ സഞ്ചാരികളെ വീട്ടിൽ ചടഞ്ഞ് കൂടി ഇരിക്കാൻ അനുവദിക്കാത്തതും. പെട്ടന്ന് വന്ന മഴ നവനീത് ഹോട്ടലിൽ എത്തിച്ചു.ഇടുക്കി YHAl യൂണിറ്റ് സംഘടിപ്പിച്ച ചൊക്ര മുടി, യെല്ലപെട്ടി, ടോപ്പ് സ്റ്റേഷൻ ട്രെക്കിഗിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ദേവികുളം അഡ്വഞ്ചർ അക്കാദമയിൽ എത്തിയതാണ്.തലേ ദിവസത്തെ ചൊക്രമുടി മല കയറ്റത്തിന്റെ സൈഡ് എഫക്റ്റ് മാറ്റി ഒന്ന് ഉഷാറാകാൻ ഒരു ചായ ഊതി കുടിക്കുന്നതിനിടയിൽ സഹയാത്രികൻ വിഷ്ണുവും എത്തി, പൂനൈയിൽ ആർമി ഉദ്യോഗസ്ഥൻ ആണ് ഇദ്ധേഹം.വിഷ്ണുവിന് പുറകേ യാത്രികർ ഓരോരുത്തരായി എത്തി. പ്രാതലിനു ശേഷം ഓരോ പൊതി ഉച്ചഭക്ഷണവും കരസ്ഥമാക്കി ഞങ്ങൾ ബാഗ് തട്ടി തോളേൽ കയറ്റിയപ്പോൾ യെല്ലപെട്ടിക്ക് പോകാനുള്ള ജീപ്പ് എത്തി. ഒരു രാത്രി അഭയം തന്ന ദേവികുളം അഡ്വഞ്ചർ അക്കാദമിയോട് വിട ചൊല്ലി ശക്തമായ മഴയിൽ യെല്ലപെട്ടിക്ക് തിരിച്ചു. ഒരു പകൽ മുഴുവൻ നീണ്ട് നിൽക്കുന്ന ട്രെക്കിങ്ങിനെ മഴ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഏവരുടെയും മുഖത്ത് നിഴലിച്ചിരുന്നു. യെല്ലപെട്ടിയിൽ നിന്ന് ടോപ്പ് സ്റ്റേഷൻ അതാണ് ലക്ഷ്യം. മുന്നിൽ ഒരു ജീപ്പ് പുറകേ രണ്ട് കാർ കോരിച്ചൊരിയുന്ന മഴയിൽ തണുത്ത് വിറങ്ങലിച്ച് ഈ വാഹനങ്ങൾ മുമ്പോട്ട് നീങ്ങി.

ആരുടെയോ പ്രാർത്ഥന ഫലം കണ്ടതിനെ തുടർന്ന് യെല്ലപെട്ടിയിൽ എത്തിയപ്പോൾ മഴയുടെ ശക്തി കുറഞ്ഞു. റെയിൻകോട്ട് ധരിച്ച് തയ്യാറായി നിൽക്കുന്ന യാത്രികർക്ക് മോഹൻജി ഏതാനും നിർദ്ദേശ്ശങ്ങൾ കൊടുത്തു ,കൂടെ ഓരോ ഡപ്പിയും. എന്ത് കിട്ടിയാലും മണത്ത് നോക്കുന്ന നമ്മുടെ സ്വഭാവം മനസ്സിലാക്കിയിട്ടാവണം രവി ചേട്ടൻ പറഞ്ഞു “മണക്കരുത് അത് മൂക്കി പൊടി ആണ്  ” സംഗതി പുള്ളി വിശദീകരിച്ച് തന്നു, പോകുന്ന വഴി നീളെ തോട്ട പുഴു എന്ന , പല പേരുകളിൽ അറിയപെടുന്ന മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന ഭീകരൻമാർക്കിട്ടുള്ള എട്ടിന്റെ പണി ആണിത്. അൽപ്പം വെള്ളം ചേർത്ത് കാലിലൊക്കെ പുരട്ടുക ഇതാണ് അവനുള്ള പ്രതിക്രിയ. ചന്ദ്രികാ സോപ്പും, മൂക്കിപ്പൊടിയും വെള്ളം ചേർത്ത് മിക്സ് ചെയ്തപ്പോൾ വന്ന മണം അടിച്ചപ്പോൾ തോന്നി ഇനി പുഴു അല്ല ആന പോലും നമ്മുടെ പരിസരത്ത് വരില്ലാന്ന്.

വേലി കെട്ടി അതിർത്തി തിരിച്ച  ഒരു പാട് കൃഷിസ്ഥലങ്ങളും ചെറിയ വീടുകളാലും നിറഞ്ഞതാണ് യെല്ലപെട്ടി, തനി നാടൻ ഗ്രാമം. പേരിന് രണ്ടോ മൂന്നോ കടകൾ ഉണ്ട് ,മൂന്നാറിൽ നിന്ന് 17 Km ആണ് ദൂരം. ക്യാരറ്റ്, കാബേജ്, തക്കാളി, സോട്രബറി തുടങ്ങിയ നിരവധി വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.  ഗ്രാമവാസിയായ ഒരു കർഷകൻ പറിച്ച് തന്ന ക്യാരറ്റിന്റെ രുചി മണിക്കൂറോളം നിലനിന്നു.

സമതല പ്രദേശത്ത് നിന്ന് നടത്തം പതുക്കെ കയറ്റത്തിലേക്ക് എത്തി തുടങ്ങി ജനവാസ മേഖലകളും തേയില തോട്ടങ്ങളും കഴിഞ്ഞാൽ വളരെ പെട്ടന്ന് തന്നെ നിബിഡവനം ആകുന്നു. വഴി നീളെ മുള്ളൻപന്നിയുടെ നിലത്ത് വീണ് കിടക്കുന്ന മുള്ളുകൾ ശേഖരിച്ച സഹയാത്രികയോട് അത് കാട്ടിൽ തന്നെ ഉപേക്ഷിക്കുവാൻ മോഹൻജി നിർദ്ദേശ്ശിച്ചു. അത് അങ്ങനെയാണ് കാട്ടിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ കാലിന്റെ അടിയിൽ പറ്റിയ മണ്ണ് പോലും അവിടെ തന്നെ തട്ടികളയണം കാരണം ഇവിടുത്തെ ഒന്നിനും നമുക്ക് അവകാശമില്ല, ഉള്ളത് കാഴ്ചകൾക്ക് മാത്രം , ഇത് പ്രകൃതി സ്നേഹികളായ സഞ്ചാരികളുടെ ഒരു അലിഖിത നിയമം ആണ്.
പതുക്കെ ആയാസകരമായ ട്രക്കിങ്ങ് ആരംഭിച്ചു , കാടിന്റെ യഥാർത്ഥമായ വന്യത ആസ്വദിച്ച് പതുക്കെ മുന്നേറി. കടുവയും, പുലിയും, മാനും, പോത്തും, ആനയും തുടങ്ങിയ നിരവധി മൃഗങ്ങൾ വസിക്കുന്ന വനത്തിന്റെ ഭംഗി അടുത്തറിഞ്ഞു കൊണ്ടുള്ള യാത്ര. പശ്ചിമഘട്ട മലനിരകളിൽ ദുർല്ലഭമായി കാണുന്ന നിരവധി ഔഷധസസ്യങ്ങളും, വൃക്ഷലധാതികളും, മറ്റെങ്ങും ഇല്ലാത്ത ജന്തുവിഭാഗങ്ങളാലും നിറഞ്ഞതാണ് ഈ വനം. നീൽ ഗിരി മാർട്ടിനുകൾ ഇടയ്ക്കിടെ ദർശനം തന്നു കൊണ്ടിരുന്നു. ജൈവ വൈവിദ്ധ്യത്തിന്റെ സമ്പുഷ്ട്ടത ഏറെയുള്ള ഈ വനത്തിലൂടെയുള്ള യാത്ര പ്രകൃതിയുമായി ഇഴുകി ചേർന്ന് മനസ്സിനെ തളരണിയിക്കുന്നു. ശുദ്ധമായ പ്രാണവായുവും കിളി കൊഞ്ചലുകളും, പലതരം ജീവജാലങ്ങളുടെ നയനാനന്ദകരമായ കാഴ്ചയും ഇത് വരെ ലഭ്യമാകാത്ത ഉന്മേഷവും നവജീവനും പ്രദാനം ചെയ്യും. നാം ആരുതന്നെ ആയാലും പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണന്ന പ്രപഞ്ച സത്യത്തെ തിരിച്ചറിയാൻ സാധിക്കുന്ന അസുലഭ സന്ദർഭമാണിത്, കാരണം മനസും ശരീരവും ഇപ്പോൾ അത്രമേൽ ശുദ്ധീകരിക്കപെട്ടിരിക്കുന്നു.

മൂക്കി പൊടിയെയും ചന്ദ്രികാ സോപ്പിനെയും തൃണവൽക്കരിച്ചു കൊണ്ട് ചില പുഴു സഹോദരൻമാർ ശരീരത്തിൽ കയറി പറ്റിയിരുന്നു. കയറ്റത്തിന്റെ ആയാസം അൽപ്പ സമയം വിശ്രമിച്ച് മാറ്റാമെന്ന് വിചാരിച്ചാൽ ഈ പഹയൻമാർ സമ്മതിക്കില്ല മനുഷ്യഗന്ധമറിഞ്ഞ് പാഞ്ഞ് വന്ന് കാലിൽ കയറും ഒന്നും രണ്ടുംമല്ല  നൂറുകണക്കിന് എണ്ണമാണ് കരിയിലകൾക്ക് ഇടയിൽ നിന്ന് അപ്പോൾ പുറത്തേക്ക് വരുന്നത്.നിബിഡ വനത്തിന്റെ ചെറിയൊരു കൈ വഴിയിലൂടെ തടസ്സം നിൽക്കുന്ന കുറ്റിചെടികളെ വകഞ്ഞ് മാറ്റി യാത്രികർ മുന്നേറി. പരിചയസമ്പന്നരുടെ നേതൃത്വത്തിൽ അല്ലാതെ ഈ കാട്ടീലൂടെയുള്ള ട്രെക്കിങ് തീർച്ചയായും വഴി തെറ്റി പോകാനും മറ്റ് അപകടങ്ങൾക്കും ഇടയാക്കും.ഉൾവനത്തിന്റെതായ എല്ലാ സവിശേഷതകളും ആസുരഭാവങ്ങളാലും നിറഞ്ഞതാണ് ഇവിടം.മണിക്കൂറുകൾ നീണ്ടക്കയറ്റം അങ്ങനെ സുന്ദരമായ പുല്ലുകളും പാറകളും നിറഞ്ഞ ഒരു കുന്നിന്റെ നെറുകയിൽ എത്തിച്ചു. വിയർത്തൊലിച്ച സഞ്ചാരികളുടെ മേൽ കുളിർ കാറ്റ് പരിലാളനത്തോടെ വീശിയടിച്ചു. പീക്ക് വാലി എന്ന് നാഗരികരും കോട്ടഗുഡി വാലി എന്ന് ഗ്രാമീണരും വിളിക്കുന്ന സുന്ദര പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7500 അടി ഉയരത്തിൽ നിലകൊള്ളുന്ന ഒരു മായാലോകം

മീശപുലിമല മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുന്നു. ചുറ്റും മനം മയക്കുന്ന കാഴ്ചകളാൽ നിറഞ്ഞ ഈ സ്വർഗ്ഗം വിശപ്പിനെയും ക്ഷീണത്തെയും തട്ടിയകറ്റി. താഴെ ഒരു ഭാഗത്ത് നോക്കെത്താ ദൂരത്തിൽ തമിഴ്നാടിന്റെ സുന്ദരമായ സമതല പ്രദേശം നീണ്ട് നിവർന്ന് കിടക്കുന്നു. വലതുവശം ചേർന്ന് ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റ്റീ പ്ലാന്റേഷൻ കൊളുക്കുമല. ഇടത് വശം ചേർന്ന് ടോപ്പ് സ്റ്റേഷൻ മലനിരകൾ. മേഘങ്ങൾ ഇടയ്ക്ക് തങ്ങി നിൽക്കുന്ന ഈ ദൃശ്യങ്ങൾ ഒരു മായാലോകത്തിൽ എത്തിക്കും.ഏത് അസ്വസ്ഥ മനസ്സിനെയും സുഖ സ്വസ്സ്ഥതയുടെ ശീതിളിമയിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്ന ഹൃദ്യമായ കാഴ്ചകൾ.ടോപ്പ് സ്റ്റേഷന്റെ താഴ്വരത്തിലുള്ള കുരങ്ങണി എന്ന ഗ്രാമത്തിൽ നിന്നും കൊളുക്കുമലയിലേക്ക് വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴിയും ഒറ്റപെട്ട് നിൽക്കുന്ന വൃക്ഷവും കാഴ്ചകളെ യാഥാർത്ഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിച്ചു.
കയ്യിൽ കരുതിയ ഉച്ചഭക്ഷണം ഏറ്റവും രുചിയോടെ കഴിച്ച് ഞങ്ങൾ മറ്റൊരു വഴിക്ക് തിരിച്ചിറങ്ങി. വളരെ കുറച്ച് ആളുകൾ മാത്രമേ ഇവിടെ എത്താറുള്ളു എന്നത് പ്രകൃതിയുടെ കിടപ്പ് കണ്ടാൽ തന്നെ മനസ്സിലാകും. വഴികൾ പലതും ആലോചിച്ച് തപ്പി പിടിക്കേണ്ടതാണ് അവസ്ഥ.

നന്നേ സൂര്യപ്രകാശം കുറവുള്ള ജൈവസമ്പത്ത് ഏറെയുള്ള വനാന്തർഭാഗത്ത് കൂടി വളരെ കഷ്ടപ്പെട്ട് കുത്തനെയുള്ള ഇറക്കം ഇറങ്ങി ഒരു സുന്ദരമായ സമതലത്തിൽ എത്തി. യാത്രികർ അൽപ്പസമയത്തെ വിശ്രമത്തിനായി അവിടെ പറ്റി കൂടി. പലരുടെയും ദേഹത്ത് രണ്ടക്കത്തിൽ കൂടുതൽ പുഴുക്കൾ നിറഞ്ഞിരുന്നു. അതൊന്നും ആർക്കും അസ്വസ്ഥ്ത സൃഷ്ടിച്ചില്ല കാരണം മനം നിറയെ കാഴ്ചകളുടെ വർണ്ണചിത്രങ്ങൾ ആണ്. തേയില തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള യാത്രയിൽ പലയിടത്തും ലെപ്പേർഡിന്റെ കാൽപ്പാടുകൾ കണ്ടു. ആ സമയം കാലുകൾക്ക് വല്ലാത്ത ഒരു ശക്തി ആയിരുന്നു. എങ്കിലും അവനെ ഒരു നോക്ക് കാണാൻ വല്ലാതെ ആഗ്രഹിച്ചു. ഒരു പക്ഷേ ഈ വഴിത്താരകളുടെ ഏതെങ്കിലും ഒരു മറവിൽ ആ കാൽപ്പാടുകളുടെ ഉടമ യാത്രികരെ നോക്കി ഇരുന്നിരിക്കാം. പാതയോരം നിരവധി സൗന്ദര്യം തുളുമ്പുന്ന പ്രകൃതി ദൃശ്യങ്ങളും തേയില തോട്ടങ്ങളും പല വർണ്ണത്തിലുള്ള പൂക്കൾ നിറഞ്ഞ ചെടികളാലും സമ്പുഷ്ടമാണ്. ‘ലൈഫ് ഓഫ് പൈ ‘ എന്ന ചലച്ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ച ‘ലാൻഡ്‌ ഓഫ്‌ പൈ’ എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലവും മറ്റ് നിരവധി ദൃശ്യങ്ങളും കണ്ട് നടന്ന് അവസാനം ടോപ്പ് സ്റ്റേഷനിൽ എത്തിചേർന്നു. ഒരു ചായ കുടിയ്ക്ക് ശേഷം ആദ്യം വന്ന കെ.എസ്.ആർ.റ്റീ.സി ബസിൽ കയറി യെല്ലപ്പെട്ടിക്ക് തിരിച്ചു. യാത്ര അവസാനിക്കാൻ പോകുന്നു എന്ന വ്യസനം ഏവരുടെയും മുഖത്ത് പ്രകടമായിരുന്നു. യെല്ലപ്പെട്ടിയിൽ നിന്ന് വീണ്ടും ഒരു യാത്രയിൽ കാണാം എന്ന് പറഞ്ഞ് പിരിയുമ്പോൾ , മനസ്സ് നിറയെ രണ്ട് ദിവസങ്ങൾ കൊണ്ട് ലഭിച്ച കുളിർമയേകുന്ന കാഴ്ചകളുടെയും, അനുഭവങ്ങളുടെയും നിലാവെളിച്ചമായിരുന്നു.

Akhil Sasidharan

Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.

Disqus Comments Loading...
Published by

Hi, my website uses cookies to boost your experience.

Why?